കൽപ്പറ്റ : വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു.വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28),കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പോലീസ് പിടികൂടിയത്.ഇവർക്കൊപ്പം കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മൽ എന്ന മുഹമ്മദ് അജ്മൽ (30) എന്നയാളും പിടിയിലായിട്ടുണ്ട്.ഇവർ സഞ്ചരിച്ചിരുന്ന കാർ ഫെബ്രുവരി 18 ബുധനാഴ്ച കർണാടക പുത്തൂരിലെ ഒലമുഗ്രു ഗ്രാമത്തിൽ വെച്ച് പുത്തൂർ റൂറൽ പോലീസ്
പരിശോധിക്കുകയും,വാഹനത്തിനുള്ളിൽ നിന്ന് 50
ഗ്രാം എംഡിഎംഎയും,സീറ്റിന് അടിയിലായി ഒളിപ്പിച്ച നിലയിൽ ഒരു മാരകായുധവും പോലീസ് പിടിച്ചെടുക്കുകയായിരുന്നു.ലഹരിമരുന്ന് ഇടപാടുകൾക്കിടയിൽ സുരക്ഷയ്ക്കായി കരുതിയതാണ് ഈ ആയുധമെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
യുവാക്കളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തെ വെള്ളമുണ്ട പോലീസിൽ പരാതി നൽകിയിരുന്നു.പിടിയിലായ ഇസ്മായിൽ ലഹരിമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ്.2024 ജൂലൈ 4-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് 981 ഗ്രാം എംഡിഎംഎയുമായി ഇസ്മായിലിനെ കോഴിക്കോട് എക്സൈസ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയിരുന്നു.ഈ കേസിലെ മൂന്നാം പ്രതിയായ അജ്മലും അന്ന് ഇസ്മായിലിനൊപ്പം കേസിൽ പ്രതിയായിരുന്നു.നിലവിൽ പുത്തൂർ റൂറൽ പോലീസ് എൻ.ഡി.പി.എസ് ആക്ട് പ്രകാരവും ആംസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
