റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും.തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും.ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ഞ,പിങ്ക് വിഭാഗങ്ങളിലായി മുൻഗണനാ പട്ടികയിലേക്ക് മാറ്റിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി ഉയർന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തു മാത്രം ഏഴ് ലക്ഷം കാർഡുകൾ വിതരണം ചെയ്‌തു എന്ന വലിയ നേട്ടമാണ് ഇതിലൂടെ കൈവരിക്കുന്നത്.

കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡപ്രകാരം സംസ്ഥാന ജനസംഖ്യയുടെ 53% പേർക്ക് മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ കഴിയൂ എന്ന പരിമിതി നിലനിൽക്കുന്നുണ്ട്.ഇത് മറികടക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച കർശന നടപടികളാണ് പുതിയ ഗുണഭോക്താക്കൾക്ക് തുണയായത്. അർഹരല്ലാത്തവരിൽ നിന്ന് പിടിച്ചെടുത്തതും, സർക്കാർ അഭ്യർത്ഥന പ്രകാരം സ്വമേധയാ ഉപേക്ഷിച്ചതുമായ കാർഡുകൾ വഴി ഉണ്ടായ ഒഴിവുകളിലേക്കാണ് പുതിയ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തിയത്.

അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്.ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ,വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ ഡോക്യുമെൻ്റും പ്രകാശനം ചെയ്യും.വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്തിന് നൽകിയാണ് മുഖ്യമന്ത്രി ഡോക്യുമെന്റ് പ്രകാശനം നിർവഹിക്കുക.2031-ഓടെ കേരളത്തിലെ പൊതുവിതരണ സംവിധാനം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ആശയങ്ങളും പദ്ധതികളുമാണ് ഈ വിഷൻ ഡോക്യുമെൻ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *