മേപ്പാടി : വയനാട്ടിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സുമാർ നടത്തുന്ന സമരം ആശുപത്രിയിലെ ആരോഗ്യസേവനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്നു.സർക്കാർ ഇൻഷുറൻസ് പദ്ധതികളിലൂടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഉൾപ്പെടെ സൗജന്യമായി ലഭിച്ചിരുന്ന ഈ സ്ഥാപനത്തിൽ നഴ്സുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന 24 ഓളം മെഡിക്കൽ കോളേജുകൾ ഒരു നഴ്സിംഗ് സമരവും ഇല്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ഏക തൃതീയ മേഖലാ ചികിത്സാ കേന്ദ്രവും ഒപ്പം ഒട്ടുമിക്ക സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും സർക്കാർ ആരോഗ്യ ഇൻഷുറൻസിൽ ലഭ്യമാക്കുന്ന ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മാത്രം നഴ്സുമാർ സമരം നടത്തുന്നത് തികച്ചും സ്ഥാപനത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ ആരോപിയ്ക്കുന്നു.
ഐസിയു,എൻഐസിയു,അത്യാഹിത വിഭാഗം തുടങ്ങിയ അതീവ ജാഗ്രത വേണ്ട വിഭാഗങ്ങളിൽ പോലും സേവനം നിഷേധിക്കുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.
അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ,ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുരം ഇറങ്ങി അയൽ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.ഇത് ചികിത്സാ ചെലവ് വർദ്ധിപ്പിക്കുക മാത്രമല്ല,യാത്രാമധ്യേ രോഗികളുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.പ്രസവ സംബന്ധമായ ചികിത്സകൾ പോലും തടസ്സപ്പെടുന്നത് ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
ശമ്പള വർദ്ധനവും മറ്റ് അവകാശങ്ങളും ഉന്നയിക്കുമ്പോഴും,അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നഴ്സുമാർ തയ്യാറാകണമെന്ന പ്രതിഷേധം പൊതുജനങ്ങൾക്കിടയിൽ ശക്തമാവുകയാണ്.അതേസമയം,മാർച്ച് 30-ന് കേസ് പരിഗണിക്കുന്നത് വരെ സമരം ചെയ്യാനോ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനോ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സമരം തുടരുന്നത്.കോടതി വിധി ലംഘിച്ച് സമരത്തിൽ പങ്കുചേരുന്നവർക്കെതിരെ കോടതിലക്ഷ്യ നടപടികളും തൊഴിൽ നിയമപ്രകാരമുള്ള നടപടികളും ഉണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (KPHA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
