യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്;മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്;മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ

കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ.കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32) എന്നിവരെ കാക്കനാട് വാഴക്കാലയിലെ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്.
വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുലിനെ (23) വൈറ്റിലയിലെ വീട്ടിൽ നിന്നും മരട് കുറുവാനിപ്പാടം മുരുകന്‍റെ മകൻ ആനന്ദ് മുരുകനെ (29) ചോറ്റാനിക്കരയിലെ വാടക വീട്ടിൽ നിന്നുമാണ് കടവന്ത്ര പോലീസ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികളുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

യുവാവിനെ പനമ്പിള്ളി നഗറിലെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി നഗ്നരംഗങ്ങൾ പകർത്തി,ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയാണ് യുവതിയും സംഘവും ഒരുക്കിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഫുഡ് ഡെലിവറി ബോയിയായ 30-കാരൻ ഏതാനും മാസം മുൻപാണ് കൊച്ചിയിൽ എത്തിയത്. സാമൂഹിക മാധ്യമത്തിൽ സജീവമായ ഇയാൾ സഫീനയുടെ സുഹൃത്തായി.തുടർന്ന് സഫീനയുടെ നിർദേശപ്രകാരം 22-ന് വൈകീട്ട് 6.30-ന് യുവാവ് ലോഡ്‌ജിലെത്തി.ഈസമയം ലോഡ്‌ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ അരുൺ വേണുഗോപാലും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചു.പിന്നീട് ഇയാളെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. പേഴ്‌സിൽ നിന്ന് എ.ടി.എം.കാർഡ്,ആധാർ കാർഡ്, പണം എന്നിവ കൈക്കലാക്കി.

തുടർന്ന് സംഘം ലോഡ്‌ജിൽ നിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് പരിഭാഷകന്റെ സഹായത്തോടെ സ്റ്റേഷനിലെത്തിയ യുവാവ് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തി. വാരിയെല്ലിന് പരിക്കേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.
യുവതിയൊഴികെ മറ്റ് പ്രതികളെല്ലാം മുൻപ് നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മർദിച്ച കേസ് ചൂണ്ടിക്കാട്ടി പ്രതികളുടെ മറ്റ് കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.കടവന്ത്ര സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ് കുമാർ കെ.എം,എസ്.ഐ.മാരായ സിബി ടി.ദാസ്,ഹരീഷ് കുമാർ,എ.എസ്.ഐ.മാരായ ഐസിമോൾ,രതീഷ് കുമാർ,എസ്.സി.പി.ഒ.മാരായ ടോബിൻ,ഷിബു ടി.എസ്,മനു പി.എസ്,ഷിബുരാജ്,അനീഷ്, പ്രശാന്ത്,സി.പി.ഒ.മാരായ രാജേഷ് കെ.ആർ., ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *