കൽപ്പറ്റ : വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്.മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ നമ്പർ അടക്കം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഇയാൾ യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. തുടർന്ന് ഒഡീഷയിലേക്ക് തിരികെ പോയ പ്രതി വീണ്ടും യുവതിയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടർന്നാണ് മുമ്പ് കൈവശപ്പെടുത്തിയ ദൃശ്യങ്ങൾ യുവതിയുടെ മൊബൈൽ നമ്പർ അടക്കം ഇയാൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.പോലീസ് സംഘത്തിൽ എ.എസ്.ഐ.മാരായ കെ.റസാഖ്,പി.പി ഹാരിസ്, സി.പി.ഒ.മാരായ എൽ.എ ലിൻരാജ്, അരുൺ അരവിന്ദ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.