പുൽപള്ളി : പുൽപ്പള്ളി ബസ്റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ 30 വർഷം മുൻപ് നിർമിച്ച ശുചിമുറികളുടെ സ്‌ഥിതി അത്യന്തം ശോചനീയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 8 ശുചിമുറികളാണുള്ളത്.ഇതിന്റെ വാതിലുകൾക്ക് കുറ്റിയും കൊളുത്തുമില്ല.ഇനി കുറ്റി സ്ഥാപിക്കാൻ കട്ടിളയിൽ സ്ഥലവുമില്ല.സിമന്റ് കട്ടിളയുടെ പലഭാഗവും അടർന്നുപോയി.തറയിലെ ടൈലുകളും ക്ലോസറ്റുകളും തകർന്നുകിടക്കുന്നു.പൈപ്പ് പൊട്ടിയൊഴുകുന്നതും മലിനജലം ശുചിമുറിള്ളിൽ കെട്ടിനിൽക്കുന്നതും അരോചകമായെന്ന് യാത്രക്കാർ പറയുന്നു.എത്രശുചീകരിച്ചാലും നന്നാവാത്തവിധം ശുചിമുറിയാകെ തകർന്നു.പതിറ്റാണ്ടുകൾക്കുമുൻപ് നിർമിച്ച ഈ കേന്ദ്രത്തിൽ കയറിയാൽ മനംപിരട്ടലുണ്ടാവും.പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ഒരു മാർഗവുമില്ലാത്തവരും ബസ് ജീവനക്കാരുമാണ് പ്രധനമായും ഈ ശുചിമുറി ഉപയോഗിക്കുന്നത്.പലപ്പോഴും ശുചിമുറിയിൽ നിന്നുയരുന്ന ദുർഗന്ധം ബസ് കാത്തുനിൽക്കുന്നവർക്കും പരിസരത്ത് വ്യാപാരം നടത്തുന്നവർക്കും പ്രയാസമുണ്ടാക്കുന്നു.
ബസ്റ്റാൻഡിലെ കെട്ടിടമാകെ അപകടാവസ്‌ഥയിലാണ്. കെട്ടിടം പലഭാഗത്തും പൊട്ടിതകർന്നു.കോൺക്രീറ്റ് ബീമുകൾക്കും പൊട്ടലുണ്ട്.പിൻഭാഗത്ത് ഭിത്തിയും, സൺഷേഡും ജീർണിച്ചു പൊട്ടി. ബസ്റ്റാൻഡ് നവീകരണം നടക്കുമെന്ന പ്രതീക്ഷയിൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികളൊന്നും നടത്തിയില്ല. അപകടാവസ്ഥയിലുള്ള കെട്ടിടവും ബസ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാനും ആലോചനയുണ്ടായിരുന്നു. ബസ്റ്റാൻഡ് നവീകരണം നിയമ ക്കുരുക്കിലായതോടെ നിർമാണ മൊന്നും നടന്നില്ല.
ദേവസ്വം സഹായത്തോടെ ആധുനിക സംവിധാനങ്ങളോടെ ബസ്റ്റാൻഡ് നിർമിക്കാനും ഒപ്പം ദേവസ്വത്തിന് വ്യാപാരസമുച്ചയം നിർമിക്കാനുമായിരുന്നു പദ്ധതി.ടേക്ക് എബ്രേക്ക് പദ്ധതി യിൽ കൂടുതൽ സൗകര്യങ്ങളോടെ വിശ്രമസ്ഥലം,ശുചിമുറി സമുച്ചയം എന്നിവയെല്ലാം പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. ബസ്റ്റാൻഡ് നിർമാണത്തിനാവശ്യമായ സ്‌ഥലം ദേവസ്വം അനുവദിച്ചിരുന്നു.എന്നാൽ ഇതിനെ എതിർക്കുന്നവരുടെ പരാതിയിൽ ദേവസ്വംബോർഡ് തീരുമാനം കോടതി തടയുകയായിരുന്നു.
പണ്ട് നിർമിച്ച ബസ്റ്റാൻഡിൽ ബസുകൾ ഇടാനും യാത്രക്കാർക്ക് വിശ്രമിക്കാനും സ്ഥല സൗകര്യമില്ല. മഴക്കാലത്ത് യാത്ര ക്കാർക്ക് സുരക്ഷിതമായി നിൽക്കാനുള്ള സ്ഥലം പോലും സ്‌റ്റാൻഡിലില്ല. വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലും കൊണ്ട് ദുരതമനുഭവിക്കുന്നു.അത്യാവശ്യമായി ശുചിമുറി സൗകര്യം വേണ്ടിവന്നാൽ അതിനും മാർഗമില്ല.ബസ്റ്റാൻഡ് നവീകര ണം വേഗത്തിൽ നടപ്പായില്ലെങ്കിൽ പുതിയശുചിമുറി ബ്ലോക്ക് നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വ്യാപാരസമുച്ചയത്തിലെ ഏതാനും മുറികൾ ഒഴിപ്പിച്ചെടുത്താൽ ഇതിനുള്ള സ്‌ഥലസൗകര്യം കണ്ടെത്താമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് അധികൃതർക്ക് ഇതിലൊന്നും വലിയ താല്പര്യമില്ലാത്ത അവസ്ഥയാണുള്ളത്.
