കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമാളത്ത് അഞ്ചു വീടുകൾ കൈമാറിയ പദ്ധതിയുമായി കേരള മുസ്‌ലിം ജമാഅത്തിന് ബന്ധമില്ലെന്നും ഇതിനെ മുൻ നിർത്തി നടന്നു വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സംഘടനാനേതാക്കൾ അഭ്യർത്ഥിച്ചു. ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ
വിപുലമായ സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുമാസമായി നടന്നുവരുന്നത്. ഈ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുനർ നിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സുസ്ഥിര ക്ഷേമ പ്രവർത്തനങ്ങളിലാണ് സംഘടന പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. പുനരധിവാസ പദ്ധതിയിലെ പ്രധാന ഘടകമായ ഭവന നിർമാണവുമായി ബന്ധപ്പെട്ട് സംഘsന വിവിധ സർക്കാർ ഏജൻസികളുടെ മാർഗനിർദ്ദേശങ്ങളോട് യോജിച്ചു നിന്നു കൊണ്ടുള്ള സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചുപോരുന്നത്. നിലവിൽ മുസ്ലിം ജമാഅത്തോ അനുബന്ധ സംഘടനകളോ ആർക്കും വീട് നിർമിച്ചു നൽകുകയോ ഗുണഭോക്താക്കളുടെ പട്ടിക തയാർ ചെയ്തു നൽകുകയോ ചെയ്തിട്ടില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.ഒ.അഹ്മദ് കുട്ടി ബാഖവി,ജനറൽ സെക്രട്ടറി എസ്. ശറഫുദ്ദീൻ എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി ജനറൽ സെക്രട്ടറി ലത്വീഫ് കാക്കവയൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.