• admin

  • January 14 , 2020

: മാനന്തവാടി: ജൈവ ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യം വര്‍ദ്ധിച്ചതോടെ വയനാട്ടില്‍ ജൈവ മുന്നേറ്റത്തിന് കൃഷി വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലനം ആരംഭിച്ചു. ജൈവ കൃഷി മുന്നേറ്റത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തിലും നഗരസഭകളിലുമായി 40 ക്ലസ്റ്ററുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 50 കര്‍ഷകരെ വീതം ഉള്‍പ്പെടുത്തി 2000 കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ പങ്കാളികളാവുന്നത്. സംസ്ഥാനത്താകെ 500 ക്ലസ്റ്ററുകള്‍ ഇങ്ങനെ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നെല്‍കൃഷി ,കാപ്പികൃഷി മേഖലയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുള്ളത്. കൃഷി വകുപ്പ് പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് വരുന്ന മുഴുവന്‍ ചെലവുകളും വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്ത ഗ്യാരണ്ടി സമ്പ്രദായം (പി.ജി.എസ്.) പ്രകാരം പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ കര്‍ഷകര്‍ക്കും മൂന്ന് വര്‍ഷം കൊണ്ട് ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായം സര്‍ക്കാര്‍ നല്‍കും. വയനാട് ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ എല്ലാ ക്ലസ്റ്ററിലെയും ലീഡര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതോടെ കര്‍ഷകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം തുടങ്ങി. വെള്ളമുണ്ട പഞ്ചായത്തില്‍ ഒഴുക്കന്‍ മൂല പന്തച്ചാല്‍ ക്ലസ്റ്ററിലെ കര്‍ഷകര്‍ക്കുള്ള പരിശീലനം ഒഴുക്കന്‍മൂല പാരീഷ് ഹാളില്‍ നടന്നു. വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ. ശരണ്യ ഉദ്ഘാടനം ചെയ്തു. ഫാ: തോമസ് ചേറ്റാനിയില്‍ അധ്യക്ഷത വഹിച്ചു. പി.കെ.വി.വൈ. മാസ്റ്റര്‍ ട്രെയിനര്‍ ജോബി ഫ്രാന്‍സിസ് ക്ലാസ്സ് എടുത്തു. ലീഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി.വി.ഷിബു, വികാസ്പീഡിയ കോഡിനേറ്റര്‍ ലിതിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. തൊണ്ടര്‍നാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. തിരുനെല്ലി പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള വ്യാഴാഴ്ച നടക്കും. സബ്‌സിഡി സ്‌കീമുകളും സര്‍ക്കാരിന്റെ മറ്റ് പല പദ്ധതികളും ഇതുമായി ബന്ധിപ്പിക്കും. ഉല്പാദന വര്‍ദ്ധനവ്, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം, സംസ്‌കരണം, വിപണി, തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.