• admin

  • February 1 , 2020

തിരുവനന്തപുരം : കരുത്തേറിയതും ചെലവുകുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്‌പെയിസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്‌പെയിസ് സെന്റര്‍ (വിഎസ്എസ്സി) ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി ഹരിദാസ് പറഞ്ഞു. 35 കോടിരൂപവരെ ചെലവുവരുന്ന 500 കിലോ വരെ ഭാരമുള്ള റോക്കറ്റുകളാണ് വിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെയുണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുതിയ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ 'നവ ബഹിരാകാശം - അവസരങ്ങളും മുന്നോട്ടുള്ള വഴികളും' എന്ന വിഷയത്തില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയായ 'എഡ്ജ് 2020' ലെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വിക്ഷേപണം അടുത്ത നാലുമാസത്തിനുള്ളില്‍ ഉണ്ടാകും. വിപണിയിലെ ചെറുകിട ഇടത്തരം മധ്യ വിഭാഗങ്ങളിലേക്കെത്തിപ്പെടാനാകുന്നതുകൊണ്ട് ഇതിലൂടെ ഐഎസ്ആര്‍ഒക്ക് വന്‍ വാണിജ്യനേട്ടം കൈവരിക്കാനാകുമെന്നും 'നൂതനത്വം, സഹകരണം, ആര്‍ജവം എന്നിവയിലൂടെ ബഹിരാകാശ വ്യവസായത്തിന്റെ ഗതിനിര്‍ണയിക്കല്‍' എന്ന വിഷയത്തിലെ സെഷനില്‍ അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്‌പെയ്‌സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. മൂന്നാഴ്ച കൊണ്ട് ഐഎസ്ആര്‍ഒയ്ക്ക് ഇത്തരം റോക്കറ്റുകള്‍ നിര്‍മിക്കാനാകുമെന്നതാണ് സവിശേഷത. റോക്കറ്റുകള്‍ക്കായി ഐഎസ്ആര്‍ഒ 160 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 87കോടി ഡോളര്‍ പിഎസ്എല്‍വിക്കും ശേഷിച്ചവ ജിഎസ്എല്‍വിക്കുമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് പിഎസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ചെലവുകുറഞ്ഞ സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധചെലുത്തുന്നതെന്ന് ഡിആര്‍ഡിഒ, ഡിഎസ്പി ഡയറക്ടര്‍ പിഎസ്ആര്‍ ശാസ്ത്രിയും വ്യക്തമാക്കി.