• admin

  • May 18 , 2022

കൽപ്പറ്റ : ലക്കിടി നവോദയ സ്‌ക്കൂളിൽ   ചിപ്സ് മോഷ്ടിച്ചുവെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി ആരോപണം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്.ഇവരിൽ രണ്ട് പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. നീര്‍ വാരം, പയ്യമ്പള്ളി സ്വദേശികളാണ് ചികിത്സയിലുള്ളത്. കൈകള്‍ കൊണ്ടും, ബക്കറ്റ് ഉപയോഗിച്ചും മുഖത്തും, തലക്കും അടിച്ചതായി ചികിത്സയിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കഴിക്കാന്‍ വെച്ചിരുന്ന ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അവസാന പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാനിരിക്കുന്ന സാഹചര്യം മുതലാക്കിയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ചെയ്തത്.16-ാം തിയതി രാത്രി നടന്ന സംഭവം പിറ്റേ ദിവസം രാത്രിയിലാണ് കുട്ടികള്‍ രക്ഷിതാക്കളോട് പറയുന്നത്. രക്ഷിതാക്കള്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും കുട്ടികള്‍ തങ്ങളെ സംഭവം അറിയിച്ചില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   ഡോര്‍മറ്ററിയുടെ മുകള്‍ നിലയിലേയ്ക്ക് കൂട്ടികൊണ്ടു പോയാണ് വിദ്യാര്‍ത്ഥികളെ കപ്പും ,ബക്കറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതെന്നാണ് പറയുന്നത്. മര്‍ദന വിവരം പുറത്തറിയിച്ചാല്‍ ബാക്കിയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന കുട്ടികള്‍ നടന്ന സംഭവം ഡോര്‍മറ്ററി അധികൃതരെ അറിയിക്കാതെയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം ഭക്ഷണം പോലും കഴിക്കാതെ മാസ്‌ക്കും തൊപ്പിയും ഉപയോഗിച്ച് മുഖം മറച്ചു നടന്നു. ഡോര്‍മെറ്ററിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മാത്രമേ വീട്ടിലേക്ക് ഫോണ്‍ ചെയ്യുവാന്‍ അനുവാദമുള്ളു. അതിനാല്‍ ഈ വിവരം പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അറിയുന്നത് പിറ്റേ ദിവസം രാത്രിയിലാണ് . സംഭവമറിഞ്ഞ് സ്‌കൂളില്‍ എത്തിയ മാതാപിതാക്കളില്‍ നിന്നാണ് സ്‌കൂള്‍ അധികൃതര്‍ പോലും ഡോര്‍മെറ്ററിയില്‍ നടന്ന ആക്രമണ വിവരം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കളുടെ ആവശ്യപ്രകാരം വൈത്തിരി പോലിസിന്റെ നിര്‍ദ്ദേശനുസരണം പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സംഭവം ശ്രദ്ധയില്‍പെട്ടതായും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നവോദയ സ്‌കൂൾ പ്രിന്‍സിപ്പാള്‍ പറഞ്ഞു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പത്താംതരം അവസാന പരീക്ഷയാണ്. പരീക്ഷ കഴിഞ്ഞാലുടന്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും. ഈ സാഹചര്യം മുതലാക്കിയാണ് സംഭവമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.