• Lisha Mary

  • March 6 , 2020

തൃശ്ശൂര്‍ : ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപിക്കുന്നതിനാല്‍ ജില്ലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സുരക്ഷാ നിര്‍ദ്ദേങ്ങള്‍ നല്‍കി. ഡല്‍ഹി, ഹൈദരാബാദ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും വരുന്നവരേയും പോകുന്നവരേയും നിരീക്ഷിക്കും. ജില്ലയില്‍ കൊറോണ വൈറസ് ബാധ പ്രതിരോധിക്കാനായി മെഡിക്കല്‍ സംഘത്തെ ഉടന്‍ രൂപീകരിക്കും. മാര്‍ച്ച് 21 കഴിഞ്ഞാല്‍ ഈ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ മധ്യവേനലധിക്ക് അടയ്ക്കുന്നതിനാല്‍ അവിടെ നിന്നും ധാരാളം പേര്‍ ജില്ലയില്‍ എത്തിച്ചേരാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമുളള ഐസലോഷന്‍ മുറികള്‍ സജ്ജീകരിക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഖിലേന്ത്യാ യാത്രകള്‍ നിയന്ത്രിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കും. സ്‌കൂളുകളിലും മുന്‍കരുതലുകള്‍ എടുക്കും. ഇപ്പോള്‍ ജില്ലയില്‍ 12 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുളളത്. ദിനംപ്രതി രണ്ടും മൂന്നും പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി വരുന്നുണ്ടെന്നും നിരവധി ടെലിഫോണ്‍ കോളുകള്‍ ആരോഗ്യ വകുപ്പിന് ലഭിക്കുന്നതായും ഡിഎംഒ ഡോ. കെ ജെ റീന ജില്ലാ കളക്ടറെ അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ നിരീക്ഷിക്കാനും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷിക്കുന്നതിന് ഹെല്‍പ് ഡസക്ക് ഒരുക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തും. രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും സാഹചര്യമൊരുക്കും. അടിയന്തര സാഹചര്യം വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ഐസാലേഷന്‍ മുറികള്‍ സജ്ജമാക്കും.