• admin

  • January 16 , 2020

തിരുവനന്തപുരം : കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്‌നാട് കുഴിത്തറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. അവധിയായതിനാല്‍ ഇന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കില്ല. എഎസ്ഐ വില്‍സന്‍ വെടിയേറ്റ് മരിച്ച ചെക്‌പോസ്റ്റില്‍ പ്രതികളെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതും ഇന്നുണ്ടായേക്കില്ല. ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വന്‍ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയില്‍ എത്തിച്ചത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും.