• admin

  • January 7 , 2020

: വാഷിങ്ടന്‍: യുഎന്‍ സുരക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇറാന് വിസ നിഷേധിച്ച് അമേരിക്ക. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണ് സുരക്ഷാസമിതി യോഗം ചേരുക. വിസ ലഭിക്കാത്തതിനാല്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവേദ് സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല. ഇറാഖില്‍ നിന്നു സേനയെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടിരുന്നു. ശതകോടികള്‍ ചെലവിട്ട് ഇറാഖില്‍ തങ്ങള്‍ വ്യോമതാവളം നിര്‍മിച്ചിട്ടുണ്ടെന്നും മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു പ്രമേയത്തോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. എതിര്‍ത്താല്‍ ഇറാനു മേല്‍ അടിച്ചേല്‍പിച്ചതിലും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി. ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ രംഗത്തെത്തി. സഖ്യകക്ഷികളായ മുഴുവന്‍ രാജ്യങ്ങളും അമേരിക്കയോടൊപ്പമാണെന്ന് ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. നാറ്റോയുടെ നേതൃത്വത്തിലുള്ള ഇറാഖിലെ സൈനിക പരിശീലനം നിര്‍ത്തിവച്ചു. സൈനിക പരിശീലന പരിപാടികളുടെ ഭാവി തീരുമാനിക്കാന്‍ നാറ്റോ സമിതി യോഗം ചേരുന്നുണ്ട്.