കൽപ്പറ്റ: ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി.മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരണപ്പെട്ടു.അമ്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ മേരി ദമ്പതികളുടെ മകനാണ്ജെൻസൺ. ഇന്നലെ കൽപ്പറ്റ വെള്ളാരംകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെന്‍സന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലയിലും മൂക്കിലും രക്തസ്രാവം ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലച്ചോറിനും ക്ഷതമേറ്റു.മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.ഹൃദയാഘാതവും സംഭവിച്ചിരുന്നു.ശ്രുതിയും ജെന്‍സനുമുള്‍പ്പെടെ 9 പേര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം ഒന്‍പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പമാണ് ശ്രുതി താമസിച്ചിരുന്നത്. ഒരു നിമിഷം പോലും മാറിനിൽക്കാതെ ജെൻസനും ശ്രുതിക്ക് കൂട്ടായി ഉണ്ടായിരുന്നു.ഒടുവിൽ അവസാന പ്രതീക്ഷയായിരുന്ന ജെൻസനും മരണപ്പെട്ടതോടെ ശ്രുതി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി.
