• admin

  • February 24 , 2020

കൊച്ചി :

സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂള്‍ മാനേജ്‌മെന്റ്‌ മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും രാവിലെ മുതല്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. 

പരീക്ഷയെഴുതാന്‍ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ കുട്ടികളുടെ ഒരു വര്‍ഷം പാഴായി പോകുമെന്നതിനാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. 

പരീക്ഷ അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കള്‍ തിരിച്ചറിയുന്നത്. എന്നാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്തംബറില്‍ തന്നെ അറിയുമായിരുന്ന മാനേജ്‌മെന്റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. 

എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.  

സ്‌കൂളില്‍ പ്രതിഷേധം തുടരുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.