• Lisha Mary

  • March 8 , 2020

ലഖ്നൗ : യുപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൗരത്വനിയമ ഭേഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കുറ്റാരോപിതരുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ സര്‍ക്കാര്‍ വെച്ചിരുന്നു. ഇതിനെതിരേ സ്വമേധയാ കേസെടുത്തുകൊണ്ട് വിഷയത്തില്‍ കോടതി ഇടപെടുകയായിരുന്നു. മൂന്നു മണിക്ക് മുമ്പായി ഈ ബാനറുകള്‍ നീക്കം ചെയ്യണമെന്നും പ്രത്യേക സിറ്റിങില്‍ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നരോപിച്ച് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് ബാനറുകള്‍ സ്ഥാപിച്ചത്. ലഖ്നൗ ഭരണകൂടത്തിന്റേതായിരുന്നു നടപടി. അറുപതോളം പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉള്‍പ്പെടുത്തിയ ബാനറുകള്‍ ലഖ്നൗ നഗരത്തിലുടനീളം സ്ഥാപിച്ചിരുന്നു. ആരോപണ വിധേയരായ പ്രതിഷേധക്കാരുടെ ഫോട്ടോകള്‍ വെച്ച് ബാനറുകള്‍ സ്ഥാപിച്ച ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം നീതികേടാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബാനറിലുള്ളവര്‍ കുറ്റാരോപിതരാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ അവര്‍ അതിന് ബാധ്യസ്ഥരാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകര്‍ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, പൊതുപ്രവര്‍ത്തകനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ്.ആര്‍.ദാരാപുരിയടക്കമുള്ളവരും ബാനറുകളിലുണ്ടായിരുന്നു. ഹര്‍ജിയില്‍ മൂന്ന് മണിക്ക് വീണ്ടും വാദം കേള്‍ക്കും. അതിന് മുമ്പായി ബാനറുകള്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.