• admin

  • February 11 , 2020

തിരുവനന്തപുരം : കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് 2024ഓടെ യാഥാര്‍ത്ഥ്യമാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിന്‍ സഞ്ചരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി പത്ത് സ്റ്റേഷനുകളാകും ഉണ്ടാകുക. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്റ്റേഷന്‍ ഉദ്ദേശിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജുകളാണ് ഇതിനായി നിര്‍മിക്കുക. 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ലൈന്‍ ഒരുക്കും. 66079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാക്കും റെയില്‍വേ സ്റ്റേഷനുകളും നിര്‍മിക്കാനായി 1226 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയാവും സര്‍വീസ്. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാവുന്നതോടെ നിരത്തില്‍ നിന്ന് 7500 വാഹനങ്ങള്‍ ഒഴിവാകുമെന്നാണ് കരുതുന്നത്. പുതിയ പഠനം അനുസരിച്ച് 74000 പേര്‍ക്ക് പ്രതിദിനം ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തും. സൗരോര്‍ജം ഉപയോഗിച്ചാവും പ്രവര്‍ത്തനം. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ 11000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ച് മിനിട്ടില്‍ ഒരു ട്രെയില്‍ എന്ന കണക്കില്‍ സര്‍വീസ് നടത്താനാവും. ഒരു ട്രെയിനില്‍ 15 ബോഗികള്‍ വരെ ഘടിപ്പിക്കാം. ഒരു ബോഗിയില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാനാവും. അറ്റകുറ്റപ്പണികള്‍ക്കുള്ള ഡിപ്പോ കൊല്ലത്താണ് സ്ഥാപിക്കുക.