• admin

  • February 29 , 2020

ഷില്ലോങ് :

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഇന്നര്‍ലൈന്‍ പെര്‍മിറ്റിനെ അനുകൂലിച്ചുമുള്ള പ്രക്ഷോഭം അക്രമാസക്തമായ മേഘാലയയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഷില്ലോങ്ങിന്റെ പലഭാഗത്തും ഇതേത്തുടര്‍ന്ന് കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. മേഘാലയയിലെ ആറ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എസ്എംഎസ് സന്ദേശങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം അഞ്ച് എസ്എംഎസ് സന്ദേശങ്ങള്‍ മാത്രമെ അയയ്ക്കാന്‍ കഴിയൂ.

ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗങ്ങളും ഗ്രോത്രവര്‍ഗ വിഭാഗത്തില്‍പ്പെടാത്തവരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വെള്ളിയാഴ്ച രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ കര്‍ഫ്യൂ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവുവരാത്തതിനാല്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ സായുധ പോലീസിന്റെ അഞ്ച് കമ്പനികളെ അധികം വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ വെള്ളിയാഴ്ച നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭമാണ് അക്രമാസക്തമായത്.