• Lisha Mary

  • March 14 , 2020

തിരുവനന്തപുരം : കാല്പനികതയും വിപ്ലവവും നിറഞ്ഞ കാവ്യയുഗത്തിന് അന്ത്യം. മലയാളകവിതയിലെ പടപ്പാട്ടുകാരന്‍ പുതുശേരി രാമചന്ദ്രന്‍ (91) അന്തരിച്ചു. കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടംനേടിയ അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സിലെ ഗീതിലായിരുന്നു താമസം. നാല്പതുകളില്‍ കവിതയിലേക്കും കലയിലേക്കും പടര്‍ന്നുകയറിയ ഇടതു ചിന്താധാരകളുടെ വക്താവായിരുന്നു പുതുശേരി. മണ്ണിനോടും മനുഷ്യനോടും ആഭിമുഖ്യമുള്ള കവിതകളുമായി കാവ്യലോകത്ത് 'പുതുച്ചേരി' തീര്‍ത്ത അദ്ദേഹത്തിന്റെ കാവ്യഭാഷ എക്കാലവും തീക്ഷ്ണവും ദീപ്തവുമായിരുന്നു. കാല്പനിക സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ക്ക് പുതുശേരി ഒരിക്കലും വഴങ്ങിയിരുന്നില്ല. വയലാര്‍ രാമവര്‍മ, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ്, തിരുന്നല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവര്‍ക്കൊപ്പം കാവ്യശ്രേണിയില്‍ നിലകൊണ്ട പുതുശേരിയുടെ വേര്‍പാടോടെ കവിതയിലെ ഒരുയുഗത്തിനാണ് തിരശീലവീഴുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23 ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ജനനം. വള്ളിക്കുന്നത്ത് സംസ്‌കൃത സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അച്ഛന്റെ സ്വാധീനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം, പുന്നപ്രവയലാര്‍ സമരത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ഥി സമരം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സ്‌കൂളില്‍ തിരിച്ചെടുത്തു. സംസ്‌കൃതം ശാസ്ത്രി, ഇ. എസ്. എല്‍. സി. പരീക്ഷകള്‍ പാസായി. പിന്നീട് കോണ്‍ഗ്രസിനോട് വിട പറഞ്ഞ അദ്ദേഹം കൊല്ലത്ത് എസ്. എന്‍. കോളേജില്‍ പഠിക്കുമ്പോള്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും ജീവല്‍ സാഹിത്യത്തിലും സജീവമായി. വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിന് ലോക്കപ്പും ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാസമാഹാരമായ ഗ്രാമീണ ഗായകന്‍ പുറത്തിറങ്ങി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ. ഓണേഴ്സ് ഒന്നാം റാങ്കില്‍ പാസായി. കൊല്ലം എസ്.എന്‍. കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1967-69 കാലത്ത് വര്‍ക്കല എസ്. എന്‍. കോളേജിലും പ്രവര്‍ത്തിച്ച പുതുശേരി 1969 ല്‍ കേരള സര്‍വകലാശാല മലയാളവിഭാഗത്തില്‍ ലക്ചററായി. 1988 ല്‍ പ്രൊഫസറും പൗരസ്ത്യ ഭാഷാ ഫാക്കല്‍റ്റി ഡീനും ആയിരിക്കെ വിരമിച്ചു. 1976- 80 കാലത്ത് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. ഗ്രാമീണഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലനും പുതിയൊരാലയും, ശക്തിപൂജ, അകലുംതോറും, അഗ്‌നയേസ്വാഹാ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍ (കവിതാസമാഹാരം), ആഫ്രിക്കന്‍ കവിതകള്‍, ആന്ന അഹ്മത്തോവയുടെ കവിതകള്‍ (കാവ്യപരിഭാഷകള്‍), മീഡിയ (യവനനാടകപരിഭാഷ), കണ്ണശ്ശരാമായണം യുദ്ധകാണ്ഡം (സംശോധിതപ്രസാധനം),ബാലകാണ്ഡം, സുന്ദരകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, കേരളപാണിനീയ വിമര്‍ശനം (വ്യഖ്യാതപഠനം), കേരള പാണിനീയം എന്ന മലയാള വ്യാകരണം (വ്യാകരണപഠനം-പ്രസാധനം), പ്രാചീനമലയാളം, തിരുവല്ലാ ചെപ്പേടുകള്‍ (ശാസനപഠനം), ലാംഗ്വേജ് ഓഫ് മിഡില്‍ മലയാളം (ലിംഗ്വിസ്റ്റിക്സ്) എന്നിവയാണ് പ്രധാനകൃതികള്‍. ഓച്ചിറ ഞെക്കനാല്‍ വെട്ടുകുളഞ്ഞിയില്‍ കുടുംബാംഗം ബി. രാജമ്മയാണ് ഭാര്യ. റവന്യൂ, കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എന്നിവയില്‍ ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍: ഗീത ആര്‍. പുതുശേരി ( റിട്ട. പ്രൊഫസര്‍, എന്‍. എസ്. എസ്. വിമന്‍സ് കോളേജ് നീറമണ്‍കര), പി. ആര്‍. ഉണ്ണികൃഷ്ണന്‍ (അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), പി. ആര്‍. ക്ഷേമചന്ദ്രന്‍ (അമേരിക്കയില്‍ എന്‍ജിനിയര്‍), പി. ആര്‍. പ്രേമചന്ദ്രന്‍ (സിവില്‍ സപ്ലൈസ്), പി. ആര്‍. ജയചന്ദ്രന്‍ (റിട്ട. വിങ് കമാന്‍ഡര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ്), പി. ആര്‍. ശ്യാമചന്ദ്രന്‍ (കാനഡ). പ്രശസ്ത സാഹിത്യ നിരൂപകനും കാലടി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറുമായ ഡോ. കെ. എസ് രവികുമാര്‍ മരുമകനാണ്. മരുമക്കള്‍: ഗീതാമണി (ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്), ശ്രീദേവീ നായര്‍ (അമേരിക്കയില്‍ എന്‍ജിനിയര്‍, ഇന്ദു (വിദ്യാഭ്യാസ വകുപ്പ്), റാണി (എന്‍ജിനിയര്‍).