• admin

  • January 20 , 2020

തിരുവനന്തപുരം : തദ്ദേശസ്ഥാപന വാര്‍ഡുകളുടെ പുനര്‍നിര്‍ണയത്തിനുള്ള ബില്ലിന്റെ കരട് തിങ്കളാഴ്ച മന്ത്രിസഭായോഗം പരിഗണിക്കും. നിയമസെക്രട്ടറിയുടെ പരിശോധന കഴിഞ്ഞ കരട് ബില്‍ തദ്ദേശഭരണമന്ത്രി എ സി മൊയ്തീന് തിരികെ നല്‍കി. മന്ത്രി ഇവ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കൈമാറി. കേരളപഞ്ചായത്തീരാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടുമാണ് ഭേദഗതി ചെയ്യുന്നത്. ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാകുന്നതോടെ വാര്‍ഡുകള്‍ 2011 ലെ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കും. ഇതിന്റെ ഭാഗമായി ഒരുവാര്‍ഡ് വീതം വര്‍ധിക്കും. 1749 വാര്‍ഡാണ് വര്‍ധിക്കുക. മൊത്തം വാര്‍ഡ്-ഡിവിഷനുകളുടെ എണ്ണം 23,649 ആകും. ഭരണഘടനയും പഞ്ചായത്തീരാജ് --മുനിസിപ്പാലിറ്റി ആക്ടുകള്‍ പ്രകാരവുമാണ് അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 2001ലെയും 2011ലെയും സെന്‍സസ് പ്രകാരമാണ് തദ്ദേശഭരണവാര്‍ഡുകള്‍. ഈ ഇരട്ടരീതിയും ഇതോടെ ഒഴിവാകും. നിയമസഭ സമ്മേളന തീയതിയും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. 30ന് ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി ഏഴിന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുക.