• admin

  • February 7 , 2020

കല്‍പ്പറ്റ : പുലര്‍ച്ചെ റോഡ് വക്കില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലന്‍സ്. കോഴിക്കോട് - ചീക്കള്ളൂര്‍ പുളിക്കല്‍ വയലില്‍ കോളനി സ്വദേശി ബിനുവിന്റെ ഭാര്യ പാര്‍വതി(27)ക്കും മകനുമാണ് കനിവ് 108 ആംബുലന്‍സ് രക്ഷകനായത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലെമുക്കാലോടെയാണ് പാര്‍വതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അഞ്ചു മണിയോടെ വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 108 ആംബുലന്‍സ് ചീക്കള്ളൂരിലേക്ക് തിരിച്ചു. ഉള്‍പ്രദേശമായതിനാല്‍ ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്താന്‍ പ്രയാസമാണ്. ഇതിനാല്‍ ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ പാര്‍വതിയെയും കൂട്ടി ബന്ധുക്കള്‍ റോഡിലേക്ക് നടന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പാര്‍വതിക്ക് മുന്നോട്ട് നടക്കാന്‍ കഴിയാതെ വന്നു. ശോചനീയമായ റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് പൈലറ്റ് എല്‍ദോ കെ.ജി ആംബുലന്‍സ് സ്ഥലത്തേക്ക് എത്തിച്ചത്. ആംബുലന്‍സ് എത്തി ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സ്വപ്ന വി.വി പാര്‍വതിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും കുഞ്ഞു പുറത്തു വന്നിരുന്നു. ഉടന്‍ തന്നെ സ്വപ്ന അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും കൈനാട്ടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിനു-പാര്‍വതി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.