• admin

  • January 21 , 2020

ന്യൂഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത് ഷായെ വെട്ടിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആക്രമണം നടത്തുന്നത് തുക്ഡെ തുക്ഡെ ഗാങുകളാണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ രാജ്യത്ത് തുക്ഡെ തുക്ഡെ ഗാങുകളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി. അമിത് ഷായുടെ പരാമര്‍ശം ചേദ്യം ചെയ്തുകൊണ്ട് രാജ്യത്തെ തുക്ഡെ തുക്ഡെ ഗാങുകളുടെ വിശദാംശങ്ങള്‍ തേടി സാകേത് ഗോഖ്ലെ എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന് വിവരാവകാശ അപേക്ഷ നല്‍കിയത്. ഡിസംബര്‍ 26നായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുക്ഡെ തുക്ഡെ ഗാംഗിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കി. ഡല്‍ഹിയില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷാ തുക്ഡെ തുക്ഡെ ഗാങ് പരാമര്‍ശവുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ തുക്ഡെ തുക്ഡെ ഗ്യാങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി. ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ ഇതിനുള്ള ശിക്ഷ ജനം നല്‍കുമെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പൊതുയോഗങ്ങളില്‍ തുക്ഡെ തുക്ഡെ ഗാങ് എന്നാവര്‍ത്തിച്ചിരുന്നു.