• admin

  • February 29 , 2020

തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടൊട്ടാകെ സന്തോഷിക്കേണ്ട അവസരത്തില്‍ പ്രതിപക്ഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നിവിടെ പരിപാടിയുടെ വേദിയില്‍ ഞങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവും ശശി തരൂര്‍ എംപിയും ഉണ്ടാവേണ്ടിയിരുന്നു. എന്നാല്‍ പരിപാടി ബഹിഷ്‌കരിക്കുന്നതായി അവരുടെ രാഷ്ട്രീയ തീരുമാനം വന്നു. എന്തിനെയാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്, ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടാകെ ഒത്തുചേര്‍ന്നുകൊണ്ടാണ് ലൈഫ് മിഷന്‍ പരിപാടി വിജയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മളൊക്കെ സാമൂഹിക പ്രവര്‍ത്തകരണെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായത് നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ചോദ്യത്തിന് കഴമ്പുണ്ട്. 2017 മുതല്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചത് 2000-01മുതല്‍ 2015-16 വരെ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ധനസഹായം ലഭിച്ചിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു. ഇത്തരത്തിലാണ് 52050 വീടുകള്‍ പൂര്‍ത്തിയായത്. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തിയാണ്. ഇതിന്റെ അവകാശം വേണമെങ്കില്‍ പ്രതിപക്ഷം എടുത്തോട്ടെ, എന്നാല്‍ ബാക്കി വീടുകളുടെ കാര്യത്തില്‍ അവകാശം പറയാന്‍ പ്രതിപക്ഷത്തിനാവില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രവാസികള്‍ക്ക് കേരളത്തിന്റെ വികസന കാര്യത്തില്‍ അഭിപ്രായം പറയാനുള്ള വേദിയൊരുക്കിക്കൊണ്ടാണ് ലോകകേരള സഭ നടത്തിയത്. എല്ലാരും അതിനെ പുകഴ്ത്തി. പ്രതിപക്ഷം ആദ്യഘട്ടത്തില്‍ അതിനൊപ്പം നിന്നു. എന്നാല്‍ പിന്നെയാണ് ഇത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിപാടി അല്ലേ എന്ന് ഓര്‍മവന്നത്. അപ്പോള്‍ നിലപാട് മാറി. സഭ ബഹിഷ്‌കരിച്ചു. ഇത്ര ഇടുങ്ങിയ മനസ്സുംകൊണ്ട് ഒരു രാഷ്ട്രീയ വിഭാഗത്തില്‍ മുന്നോട്ട് പോവാനാവുമോ? ഒരു പ്രതിപക്ഷം നിര്‍വഹിക്കേണ്ട ദൗത്യം ഇതാണോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നാല് ലക്ഷം വീടുകള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വച്ച് നല്‍കി. ഖജനാവില്‍ നിന്നും പൈസയെടുത്ത് പരസ്യം കൊടുത്ത് സര്‍ക്കാര്‍ മേനി നടക്കുകയാണ്. ഇത് അങ്ങേയറ്റം ഭോഷ്‌കാണെന്നും ലൈഫ് പദ്ധതിയുടെ പൊള്ളത്തരം തുറന്ന് കാട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.