• admin

  • January 10 , 2022

കല്‍പ്പറ്റ : വിനോദ സഞ്ചാരകേന്ദ്രമായ പൂക്കോട് തടാകത്തിലെ ചെളി നീക്കാനായി സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തിയ പ്രവര്‍ത്തിയില്‍ അഴിമതിയെന്നു പരാതി. ചെളി നീക്കല്‍ പ്രവര്‍ത്തിയുടെ മറവില്‍ കോടികളുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന് ആരോപിച്ച് കര്‍ഷക സമരകേന്ദ്രം ജില്ലാ കണ്‍വീനര്‍ സി.കെ. ഗോപാലന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 2,42,44, 400 രൂപയാണ് ചെളി നീക്കാനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത്രയും തുകക്ക് പ്രവര്‍ത്തി കരാര്‍ എടുത്തയാള്‍ പിന്നീട് 58 ലക്ഷം രൂപക്ക് മറ്റൊരാള്‍ക്ക് സബ് കോണ്‍ട്രാക്ടായി പ്രവര്‍ത്തി മറിച്ചു കൊടുത്തു. 58 ലക്ഷം രൂപയുടെ പകുതി തുക ഉപയോഗിച്ചുള്ള പ്രവര്‍ത്തി പോലും നടത്തിയിട്ടില്ല എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സി.കെ. ഗോപാലന്‍ ആരോപിക്കുന്നു. ചെളി നീക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായില്ല എന്നു പറഞ്ഞ് ഇനിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ അനുവദിപ്പിച്ച് തട്ടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥ-രാഷ്ട്രീത-കരാര്‍ ലോബിയാണ് സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കുന്നതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. ചെളികോരല്‍ പ്രവര്‍ത്തി സംബന്ധിച്ച വിവരങ്ങള്‍ അറിയാനായി വിവരാവകാശ നിയമം പ്രകാരം ഡി.ടി.പി.സിക്ക് അപേക്ഷ നല്‍കിയെങ്കിലും അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തടാകത്തില്‍ നിന്നു കോരിയ ചെളിയിലേറെയുംകരയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്താല്‍ ചെളി തടാകത്തിലേക്ക് തന്നെ ഒലിച്ചിറങ്ങാനാണ് സാധ്യത. സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.