• admin

  • January 12 , 2020

: വാഷിംഗ്ടണ്‍: ടെഹ്റാനില്‍ യുക്രൈന്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് ശ്രമിക്കുന്നതിനെതിരെയാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ സംഘടനകളെ വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇറാന്‍ അനുവദിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ടെഹ്റാനില്‍ വിമാനം തകര്‍ന്നു വീണ് മരിച്ച 176 ആളുകള്‍ക്കുള്ള ആദര സൂചകമായി ഒത്തുകൂടിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഇറാന്‍ പൊലീസ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്രംപ് പ്രതികരണവുമായി എത്തിയത്. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധങ്ങള്‍ വളരെ അടുത്ത നിന്ന് വീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ധീരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 176 പേരുടെ മരണത്തിനിടയായ യുക്രൈന്‍ വിമാനം തകര്‍ന്നുവീണതില്‍ ഇറാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.