• admin

  • February 28 , 2020

:

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ താഹയുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. 

പ്രതികളെ ചോദ്യംചെയ്തത് വഴി നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും താഹയ്ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതികളില്‍നിന്ന് പിടികൂടിയ പുസ്തകങ്ങള്‍, ലഘുലേഖകള്‍, മുദ്രാവാക്യം വിളിക്കുന്ന സിഡികള്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി താഹയുടെ ജാമ്യാപേക്ഷ തള്ളിയത്. 

ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ നീക്കം. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി ഉസ്മാനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്. 

നേരത്തെ കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷണം തന്നെയാണ് കേസില്‍ വേണ്ടതെന്ന നിലപാടിലാണ് കേന്ദ്രം.