• admin

  • January 17 , 2020

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളെ അടുത്ത മാസം ഒന്നിന് തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. നാലു പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു നടപ്പാക്കണമെന്ന് അഡിഷനല്‍ സെഷന്‍സ് കോടതിയുടെ പുതിയ മരണവാറണ്ടില്‍ പറയുന്നു. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവരെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ നേരത്തെ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുകയും മരണവാറണ്ട് സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സതീഷ് അറോറ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാരും തിഹാര്‍ ജയില്‍ അധികൃതരും ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ തന്നെ രാഷ്ട്രപതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി. ഇക്കാര്യം ഇന്നു കോടതി ചേര്‍ന്നപ്പോള്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ദയാഹര്‍ജി തള്ളിയ കാര്യം മുകേഷ് സിങ്ങിനെ അറിയിച്ചയായും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതിനിടെ തന്നെ ജുവനൈല്‍ ആയി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നുമാണ് ഹര്‍ജിയിലെ വാദം. വിചാരണക്കോടതിയ്ക്ക് മുമ്പാകെ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍, സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ കാര്യം അറിയിച്ചു. ഇതുകൂടി കേട്ടതിനു ശേഷമാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.