• Lisha Mary

  • March 10 , 2020

: കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ജയിലുകളിൽ ഐസൊലേഷന്‍ മുറികൾ ഒരുക്കാൻ ജയിൽ ഡി. ജി. പി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷൻ മുറികളിലേക്ക് മാറ്റും. പുതിയ തടവുകാരെ ജയിലിൽ പ്രവേശിപ്പിച്ച് ആറു ദിവസം അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം താമസിപ്പിക്കാനും ഡി. ജി. പിയുടെ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജയിൽ മെഡിക്കൽ ഓഫീസറോ ഹെൽത്ത് വിസിറ്ററോ എല്ലാ ദിവസവും ഓ. പിയ്ക്കു ശേഷം അഡ്മിഷൻ ബ്‌ളോക്കിലെ തടവുകാരെ സന്ദർശിക്കും. ഉദ്യോഗസ്ഥരുടെ യോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തടവുകാരെ കാണാനെത്തുന്ന സന്ദർശകരുടെ കാര്യത്തിൽ ശ്രദ്ധപുലർത്തും. പരോളിനു ശേഷം എത്തുന്ന തടവുകാരെയും അഡ്മിഷൻ ബ്‌ളോക്കിൽ പ്രത്യേകം പാർപ്പിക്കും. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തടവുകാരേയും മറ്റു ജയിലുകളിലേക്ക് അയയ്ക്കുന്നവരെയും പകൽ മാത്രം മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ബ്‌ളോക്കിലെ തടവുകാരൻ മറ്റൊരു ബ്‌ളോക്കിലേക്ക് പോകാൻ അനുവദിക്കില്ല. വാട്ടർ ടാങ്കുകളും കിണറുകളും ക്‌ളോറിനേറ്റ് ചെയ്യും. കിച്ചൺ ബ്‌ളോക്കിൽ ജോലി ചെയ്യുന്നവരെ ഒരു സ്ഥലത്ത് ഒരുമിച്ച് പാർപ്പിക്കും. ജയിലിൽ നിന്ന് ചികിത്‌സയ്ക്കായി നേരിട്ട് മെഡിക്കൽ കോളേജിലേക്ക് തടവുകാരെ അയയ്ക്കാതെ റഫറൽ യൂണിറ്റ് ആശുപത്രിയിലേക്ക് ആദ്യം അയയ്ക്കണമെന്നും നിർദ്ദേശമുണ്ട്.