• admin

  • January 24 , 2020

വുഹാന്‍ : കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ 26 പേര്‍ മരിച്ചതായി ചൈനീസ് സര്‍ക്കാര്‍. വൈറസ് ബാധയേറ്റവരുടെ എണ്ണം 850 ആയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വുഹാനില്‍ 1072 ല്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനീസ് സര്‍ക്കാര്‍ വൈറസ് ബാധിതരുടെ വിവരങ്ങള്‍ പുറത്തു വിട്ടത്. ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ ആളുകള്‍ വുഹാനിലടക്കം രാജ്യത്തെ പല നഗരങ്ങളിലും സഞ്ചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ വരുത്തുന്നത്. അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശങ്ങളുണ്ട്. ഏഴ് നഗരങ്ങളിലെ രണ്ടുകോടിയോളം ആളുകള്‍ക്ക് ചൈനീസ് അധികൃതര്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തി. ചൈനയില്‍ പുതുവര്‍ഷാവധി തുടങ്ങുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ യാത്രകള്‍ നടത്തുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പെന്ന നിലയില്‍ വിലക്ക് കൊണ്ടുവന്നത്. രോഗബാധ പടരുന്നത് തടയുന്നതിന് മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനീസ് വന്‍മതില്‍ ഭാഗികമായി അടച്ചു. ടൂറിസ്റ്റു കേന്ദ്രങ്ങളായ മിംഗ് ടോംബ്, യിന്‍ഷാന്‍ പഗോഡ എന്നിവ ശനിയാഴ്ച മുതല്‍ അടയ്ക്കും. ബേഡ്സ് നെസ്റ്റ് സ്റ്റേഡിയവും അടച്ചു. ഹൂബെയ് പ്രവിശ്യയിലെ ട്രെയിനുകളും ബസുകളും അടക്കം പൊതുഗതാഗവും നിര്‍ത്തിവെച്ചിരിക്കുകയാണ്. വുഹാനിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാവസായിക, ഗതാഗത മേഖലകളിലുമെല്ലാം തിരക്കൊഴിഞ്ഞ അവസ്ഥയാണ്. വുഹാനിലെ 11 ലക്ഷം ജനങ്ങളോട് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചതോടെ വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണം കൊറോണ മൂലം ഉണ്ടാവുകയാണ്. വുഹാനില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയുടെ നിഴല്‍ മൂടുകയാണ്. തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്. ഹുഹാന്‍ഗാങ്, ക്സിയാന്റോ, എസോ എന്നീ നഗരങ്ങളിലും പൂര്‍ണ യാത്രാ നിരോധനം പ്രഖ്യാപിച്ചു. തായ്ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. ഡിസംബര്‍ 31ന് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം രോഗബാധ എങ്ങനെ ഉണ്ടായി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.