• admin

  • January 18 , 2020

ന്യൂഡല്‍ഹി : സര്‍ക്കാര്‍ നയം വിശദീകരിക്കുന്നതിനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുമായി കേന്ദ്രമന്ത്രിതല സംഘത്തിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്നാരംഭിക്കും. അഞ്ചുദിവസമാണ് കേന്ദ്രമന്ത്രിസംഘം കശ്മീര്‍ പര്യടനം നടത്തുക. 36 കേന്ദ്രമന്ത്രിമാരാണ് സംസ്ഥാനത്തെത്തുക. ഈ മാസം 23 വരെയാണ് പര്യടനം. 59 ഇടങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, വി മുരളീധരന്‍, ഗിരിരാജ് സിങ് തുടങ്ങിയവര്‍ കശ്മീരിലെത്തുന്ന മന്ത്രിതല സംഘത്തില്‍ ഉള്‍പ്പെടുന്നു. ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രിതല സംഘം കശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തത്. കശ്മീര്‍ താഴ് വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്റര്‍നെറ്റ് സേവനം കഴിഞ്ഞദിവസം പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്താപനങ്ങള്‍ക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് നല്‍കി. അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റും ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.