• admin

  • January 9 , 2020

: ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദേശ സംഘത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പിന്മാറി. കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സന്ദര്‍ശനവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചത്. യൂറോപ്പിലെ നയതന്ത്ര പ്രതിനിധികളാണ് ഇക്കാര്യം വ്യക്കതമാക്കിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ തുടര്‍ന്ന് അനിശ്ചിതത്വം നിലനില്‍ക്കുന്ന കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാരാണ് വിദേശ സംഘത്തെ അയക്കുന്നത്. പ്രത്യേക മാര്‍ഗനിര്‍ദേശ പ്രകാരമാണ് വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം. ലാറ്റിനമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. വലതുപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ മാത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിക്ഷ്പിത താത്പര്യം സംരക്ഷിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 2019 ഒക്ടോബറില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എം.പിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളേയും ജനപ്രതിനിധികളേയും കശ്്മീര്‍ സന്ദര്‍ശിക്കുന്നതിന് അനുവദിക്കാതെ വിദേശസംഘത്തെ അയക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചത്.