• admin

  • February 27 , 2020

ന്യൂഡല്‍ഹി :

ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കളെ വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നുവെന്നാണ് സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 

ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. നിലവിലെ സ്ഥിതിയില്‍ ജസ്റ്റിസ് മുരളീധറിന്റെ അര്‍ധരാത്രയുള്ള സ്ഥലംമാറ്റ നടപടി അപ്രതീക്ഷിതമല്ലെന്നും അത് ലജ്ജാകരവും സങ്കടകരവുമാണെന്നും പ്രിയങ്ക പ്രതികരിച്ചു. സാമാന്യ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു.

കപില്‍ മിശ്ര അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.