• admin

  • August 25 , 2022

തൃശൂര്‍ : കുന്നംകുളം കീഴൂരില്‍ അമ്മയെ കൊന്ന കേസില്‍ അറസ്റ്റിലായ മകള്‍ ഇന്ദുലേഖ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി. എലി വിഷം ചായയില്‍ കലര്‍ത്തി അച്ഛനും അമ്മയ്ക്കും നല്‍കി. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. ചായ കുടിച്ച അമ്മ രുഗ്മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രുഗ്മണിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തിങ്കളാഴ്ചയാണ് രുഗ്മണി മരിച്ചത്.   മാതാപിതാക്കളുടെ പേരിലുള്ള സ്വത്തിന് വേണ്ടിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഇന്ദുലേഖ പോലീസിനോട് സമ്മതിച്ചു. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു ശ്രമം. ഇന്നലെ കസ്റ്റഡിയിലായ ഇന്ദുലേഖയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും.   രുഗ്മണിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു.   ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് പോലീസ് മകളായ ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്തത്.   അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി അമ്മയുടേയും അച്ഛൻ്റെയും പേരിലുളള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. രുഗ്മണി്ക്ക് രണ്ട് മക്കളാണ് ഉള്ളത്. കൂടത്തായി മോഡൽ കൊലപാതക പരമ്പരായാകുമായിരുന്ന കുറ്റകൃത്യം പോലീസിൻ്റെ സമയോചിത ഇടപെടലിലൂടെയാണ് തടയിടാനായത്.