കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഗോത്രവർഗ്ഗ ഉന്നതിയിലെ യുവാവാണ് ഇന്ന് കൊല്ലപ്പെട്ടത്. മേപ്പാടി അട്ടമലയിൽ ഏറട്ടാറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ സന്ധ്യയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരും വഴിയാണ് കാട്ടാന ആക്രമിച്ചത്. ബാലകൃഷ്ണനെ കാണാതായെങ്കിലും ആന ശല്യം ഉള്ളതിനാൽ ഇന്ന് രാവിലെയാണ് തിരച്ചിലനിടെ മരിച്ചനിലയിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ് എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടും പ്രതിഷേധമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തടയുകയും ചെയ്തു.കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം .പിന്നീട് സ്ഥലത്ത് എത്തിയ തഹസിൽദാരുമായി ചർച്ച നടത്തി ഒത്തുതീർപ്പായത്തിനു ശേഷമാണ് മൃതദേഹം ബത്തേരിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. വൈകുന്നേരത്തോടെ ഉന്നതിയിൽ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തുടർച്ചയായി വയനാട്ടിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ വനാതിർത്തികളിൽ കഴിയുന്നവരിൽ ഭീതിയുളവാക്കിയിട്ടുണ്ട്.
